എവറസ്റ്റില്‍ ഉക്രെയ്ന്‍ പതാക ഉയര്‍ത്തി റഷ്യന്‍ പര്‍വ്വതാരോഹക

എവറസ്റ്റില്‍ ഉക്രെയ്ന്‍ പതാക ഉയര്‍ത്തി റഷ്യന്‍ പര്‍വ്വതാരോഹക

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയില്‍ ഉക്രെയ്ന്‍ പതാക ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യന്‍ പര്‍വ്വതാരോഹക. ഉക്രെയ്ന് മേലുള്ള റഷ്യയുടെ ആക്രമണം മൂന്നാം മാസവും തുടരുമ്പോള്‍ അധിനിവേശത്തെ എതിര്‍ക്കുന്ന റഷ്യന്‍ പൗരന്മാരുടെ എണ്ണം കൂടിവരികയാണ്.

റഷ്യന്‍ പര്‍വതാരോഹകയും ബ്ലോഗറുമായ കാത്യ ലിപ്കയാണ് എവറസ്റ്റ് കൊടുമുടിക്ക് മുകളില്‍ ഉക്രെയ്ന്‍ പതാക നാട്ടിയത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ ഇതിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്. വലിയ ആവേശത്തോടെയാണ് ഉക്രെയ്ന്‍ ജനങ്ങള്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്ത് വൈറലാക്കിയത്. നിരവധി റഷ്യന്‍ പൗരന്മാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

കൊടുമുടി കയറുന്നതിനേക്കാള്‍ ധൈര്യമാണ് കാത്യ കാണിച്ചിരിക്കുന്നത്. ലോകത്തിന്റെ നെറുകയില്‍ നിന്നാണ് കാത്യ സത്യം വിളിച്ചുപറഞ്ഞത്. നിങ്ങള്‍ ഒരു പ്രേരണയാണെന്നാണ് ഉക്രെയ്ന്‍ പൗരന്‍ ട്വീറ്റ് ചെയ്തത്.


ഉക്രെയ്ന്‍ ജനതയെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നതില്‍നിന്ന് പുടിനെ ഏതു വിധേനയും തടയാന്‍ എല്ലാവരും തയ്യാറാകണം. റഷ്യയ്ക്കുള്ളില്‍ നിന്നുള്ള ഇത്തരം ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

നവാല്‍നിയെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷ അനുയായികളും ആവേശത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. കാത്യയുടെ എവറസ്റ്റിന് മുകളില്‍ ഉക്രെയ്ന്‍ പതാക ഉയര്‍ത്തിയതിനെ അഴിമതിക്കും ക്രൂരതയ്ക്കും എതിരായ പോരാട്ടമെന്നാണ് വിശേഷിപ്പിച്ചത്.

ഉക്രെയ്നെതിരെയുള്ള ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്നും റഷ്യ നടത്തുന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും വലിയൊരു വിഭാഗം റഷ്യന്‍ ജനത അഭിപ്രായപ്പെടുന്നു. നിരപരാധികളായ ജനങ്ങളെ കൊന്നുതള്ളുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് പലയിടത്തും ചെറുകൂട്ടായ്മകളെങ്കിലും പ്രകടനങ്ങളിലൂടെ ശബ്ദമുയര്‍ത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.