മലേഷ്യയില്‍ വധശിക്ഷ നിര്‍ത്തലാക്കുന്നു; ബദല്‍ ശിക്ഷാ രീതി തീരുമാനിക്കും

മലേഷ്യയില്‍ വധശിക്ഷ നിര്‍ത്തലാക്കുന്നു; ബദല്‍ ശിക്ഷാ രീതി തീരുമാനിക്കും

ക്വലാലംപൂര്‍: മനുഷ്യാവകാശ സംഘടനകളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ മലേഷ്യയില്‍ വധശിക്ഷ നിര്‍ത്തലാക്കുന്നു. വെള്ളിയാഴ്ചയാണ് പ്രതിപക്ഷവും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്ത തീരുമാനം മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ കൊലപാതകം, ലഹരി കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് മലേഷ്യയില്‍ വധശിക്ഷയാണു നടപ്പാക്കുന്നത്.

ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കുമെന്നും ബദല്‍ ശിക്ഷാരീതികള്‍ കോടതികളുടെ വിവേചനാധികാരത്തിന് വിടുകയാണെന്നും മലേഷ്യന്‍ നിയമമന്ത്രി വാന്‍ ജുനൈദി തുവാങ്കു ജാഫര്‍ പറഞ്ഞു. ബദല്‍ ശിക്ഷാ രീതികള്‍ തീരുമാനിക്കാന്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018-ല്‍ രാജ്യത്ത് അധികാരമേറ്റ സര്‍ക്കാര്‍ വധശിക്ഷ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ എതിരാളികളുടെയും കൊലപാതകത്തിന് ഇരയായവരുടെ കുടുംബങ്ങളുടെയും എതിര്‍പ്പ് കാരണം ഉപേക്ഷിക്കുകയായിരുന്നു.

ലഹരിക്കടത്ത്, തീവ്രവാദം, കൊലപാതകം, ബലാത്സംഗക്കൊലകള്‍ എന്നിവയില്‍ പല കോടതികളും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വധശിക്ഷ ഒഴിവാക്കുമെന്ന മുന്‍ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകള്‍ കാമ്പയിന്‍ നടത്തി മൂന്നു വര്‍ഷത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.