ബുംറെയുടെ തീപ്പന്തുകള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്; ആദ്യ മല്‍സരത്തില്‍ അനായാസ ജയത്തോടെ ഇന്ത്യ

ബുംറെയുടെ തീപ്പന്തുകള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്; ആദ്യ മല്‍സരത്തില്‍ അനായാസ ജയത്തോടെ ഇന്ത്യ

കൊച്ചി: ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 10 വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും എതിരാളികളെ തകര്‍ത്തു വിട്ടത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്‌കോററായപ്പോള്‍ ശിഖര്‍ ധവാനും (31) തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ബട്ലര്‍ ഉള്‍പ്പെടെ ആകെ നാലു പേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഇരട്ടയക്കം കടന്നത്. 19 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിംഗാണ് മല്‍സരത്തിന്റെ ശ്രദ്ധാകേന്ദ്രം.

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റ് വീശിയത്. രോഹിത് ശര്‍മ ആക്രമണത്തിന്റെ വഴി ഏറ്റെടുത്തപ്പോള്‍ ധവാന്‍ ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. 49 പന്തുകളില്‍ രോഹിത് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച രോഹിത് ഇന്ത്യന്‍ വിജയം നേരത്തെയാക്കി. 58 പന്തുകളില്‍ 6 ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതമാണ് രോഹിത് 76 റണ്‍സ് തികച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.