ജനീവ: ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്കെത്തുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൂട്ടൽ. 2023 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയേറിയ രാജ്യമായി മാറുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ പ്രോസ്പെക്ടസിലെ റിപ്പോർട്ട് പറയുന്നു.
2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എതോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലീപ്പീൻസ്, ടാൻസാനിയ എന്നീ എട്ടുരാജ്യങ്ങളിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ൽ ലോക ജനസംഖ്യ 850 കോടിയിലേക്കും 2050 ൽ 970 കോടിയും 2080 ൽ പരമാവധിയായ 1004 കോടിയിലേക്ക് എത്തുമെന്നും അത് 2100 –ാം വർഷം വരെ തുടരുമെന്നും പഠന റിപ്പോർട്ട് പറയുന്നു.
തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച രാജ്യങ്ങളുടെ വ്യക്തിഗത വരുമാനത്തിൽ വളർച്ചയുണ്ടാക്കുമെന്നും റിപ്പോർട്ട് പറയുന്നു.
വൈവിധ്യങ്ങള്‍ക്കൊപ്പം ആയുർദൈർഘ്യം വർധിപ്പിക്കുന്നതിലടക്കം ആരോഗ്യരംഗത്തുണ്ടായ വളർച്ചയെ ആഘോഷിക്കേണ്ടതുണ്ടെന്നും മാതൃ–ശിശു മരണ നിരക്കുകൾ വലിയതോതിൽ കുറയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുകയും വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ റിപ്പോർട്ടിൽ കുറിച്ചിട്ടുണ്ട്.