വി.ഡി സതീശനെ ലക്ഷ്യം വച്ച് സര്‍ക്കാര്‍; പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

 വി.ഡി സതീശനെ ലക്ഷ്യം വച്ച് സര്‍ക്കാര്‍; പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീക്കം. പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.

പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വി.ഡി സതീശനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ഭവന പദ്ധതിയുടെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി.

കൂടാതെ നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ചട്ടം 41 പ്രകാരം നിയമസഭാ സ്പീക്കര്‍ക്ക് നടപടിയെടുക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിയമസഭാ കാലാവധി പൂര്‍ത്തിയാകാനിരിക്കെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ നീക്കമെന്നാണ് വിമര്‍ശനം. സതീശനെതിരായ വിജിലന്‍സ് നീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. യുഡിഎഫ് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ നീക്കം വെറും പടക്കമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫിന് ഒരു ആശങ്കയുമില്ലെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.