വാഷിങ്ടൺ: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കുതിച്ചുയരുന്നതിനെ തുടർന്ന് അവിടെ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി അമേരിക്ക.
ചൈനയിൽ നിന്ന് യു.എസിലേക്ക് സഞ്ചരിക്കുന്നവർക്ക് 48 മണിക്കൂറിന് മുമ്പുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റ് പരിശോധന ഫലം നിർബന്ധമാണ്.
ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെയാണ് യു.എസ് നടപടി.
ആർ.ടി.പി.സി.ആർ പരിശോധനയോ ടെലിഹെൽത്ത് സർവീസിന്റെ സഹായത്തോടെ നടത്തുന്ന ആന്റിജൻ ടെസ്റ്റോ ആണ് നടത്തേണ്ടത്. ചൈന, ഹോങ്കോങ്, മക്കാവു തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് യു.എസിലേക്ക് യാത്ര നടത്തുന്നവരാണ് കോവിഡ് പരിശോധന നടത്തേണ്ടത്.
ചൈനയിൽ നിന്നും സിയോൾ, ടൊറന്റോ, വാൻകൂവർ തുടങ്ങിയ സ്ഥലങ്ങളിലെത്തി യു.എസിലേക്ക് വരുന്നവർക്കും പരിശോധന ഫലം നിർബന്ധമാണ്.
യാത്രക്ക് 10 ദിവസം മുമ്പ് കോവിഡ് വന്നിട്ടുണ്ടെങ്കിൽ രോഗമുക്തി നേടിയതിന്റെ രേഖ ഹാജരാക്കണം. ജനുവരി അഞ്ച് മുതൽ പുതിയ നിയമം ബാധകമാവുമെന്ന് യു.എസ് അധികൃതർ അറിയിച്ചു. അതേസമയം, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളും ചൈനയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.