ഓരോ 40 സെക്കന്റിലും ഒരു നവജാത ശിശു മരണപ്പെടുന്നു: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി യുണിസെഫ്

ഓരോ 40 സെക്കന്റിലും ഒരു നവജാത ശിശു മരണപ്പെടുന്നു: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി യുണിസെഫ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നവജാത ശിശുക്കളുടെ മരണ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയതായി ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംഘടനയായ യൂണിസെഫ് പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട്. ലോകത്ത് ഓരോ 40 സെക്കന്റിലും ഒരു നവജാത ശിശു മരണപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സംഘടന പുറത്തു വിട്ടത്.

2020 ല്‍ നടത്തിയ ബോണ്‍ റ്റു സൂണ്‍ എന്ന പഠനമനുസരിച്ച് ഏകദേശം 13.4 ദശലക്ഷം കുഞ്ഞുങ്ങള്‍ മാസം തികയാതെ ജനിക്കുകയും ഒരു ദശലക്ഷത്തോളം കുട്ടികള്‍ സങ്കീര്‍ണതകള്‍ മൂലം മരിക്കുകയും ചെയ്തു. അകാലമരണത്തെ 'നിശബ്ദമായ അടിയന്തരാവസ്ഥ' എന്നാണ് യുണിസെഫ് വിശേഷിപ്പിക്കുന്നത്.

മാസം തികയാതെയുള്ള ജനനം, പ്രദേശം, വരുമാനം, വംശീയത എന്നിവയും അകാല മരണങ്ങള്‍ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 10-ല്‍ 9 ലധികം പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ മാസം തികയാതെയുള്ള നവജാത ശിശുക്കളില്‍ പത്തില്‍ ഒരാള്‍ മാത്രമേ അതിജീവിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദക്ഷിണേഷ്യയിലും ഉപ സഹാറന്‍ ആഫ്രിക്കയിലുമാണ് മാസം തികയാതെയുള്ള ജനന നിരക്ക് ഏറ്റവും കൂടുതലുള്ളത്. ഈ പ്രദേശങ്ങളിലെ മാസം തികയാതെയുള്ള ശിശുക്കളുടെ മരണ നിരക്കും കൂടുതലാണ്. സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക നാശം, കൊറോണ മഹാമാരിയും അനുബന്ധിത ആരോഗ്യ പ്രശ്നങ്ങളും, വര്‍ധിച്ചു വരുന്ന ജീവിതച്ചെലവ് എന്നിവയുടെ ആഘാതങ്ങള്‍ എല്ലായിടത്തും സ്ത്രീകളുടെയും കുട്ടികളുടെയും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.