ന്യൂഡല്‍ഹി: എന്‍സിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പ് പ്രതിപക്ഷ ഐക്യ മുന്നേറ്റത്തിന്റെ ആവേശം കുറച്ചു. ഈ മാസം 13,14 തിയതികളില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു.
കര്‍ണാടക, ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കിയെങ്കിലും എന്‍സിപിയിലെ പിളര്‍പ്പാണ് മുഖ്യ കാരണം. പിളര്‍പ്പില്‍ ശരത് പവാറിനൊപ്പം പ്രതിപക്ഷ നിരയും നിരാശയിലാണ്.
പവാറുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സംസാരിച്ചുവെന്നാണ് വിവരം. മമത ബാനര്‍ജിയും പവാറിന് പിന്തുണയറിയിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കുമെതിരെ ഒന്നിച്ച് പോരാടാനുളള പ്രതിപക്ഷ സഖ്യ തീരുമാനം ചരിത്ര നീക്കമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്‍ക്കാന്‍ പാറ്റ്‌നയില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടാനുള്ള നീക്കത്തിന് മമത ബാനര്‍ജി, സോണിയാ ഗാന്ധി, നിതീഷ് കുമാര്‍, ശരത് പവാര്‍ അടക്കമുള്ള നേതാക്കള്‍ പച്ചക്കൊടി നല്‍കിയതോടെ അടുത്ത മീറ്റിംഗ് ബംഗ്ലൂരുവില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എന്‍സിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പ് ഈ നീക്കത്തിന് തിരിച്ചടിയായി.