'പച്ചവെള്ളം' പുറന്തള്ളുന്ന ബസ്; രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ ബസ് നിരത്തിലിറിങ്ങി

 'പച്ചവെള്ളം' പുറന്തള്ളുന്ന ബസ്; രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ ബസ് നിരത്തിലിറിങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ ബസ് ഇന്നലെ നിരത്തിലിറിക്കി. പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ബസ് പുറത്തിറക്കിയത്. പേര് പോലെ തന്നെ പ്രകൃതി സൗഹാദര്‍ദപരമായാണ് ബസ് പ്രവര്‍ത്തിക്കുക. പുകയ്ക്ക് പകരം വെള്ളമാണ് ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പുറന്തള്ളുന്നത്.

ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുതിയ തലത്തിലേക്ക് ഇന്ധന രംഗത്തെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഭാവിയുടെ ഇന്ധനമായാണ് ഹൈഡ്രജനെ കരുതുന്നത്. 2050-ഓടെ ആഗോള തലത്തില്‍ ഹൈഡ്രജന്റെ ആവശ്യം നാലോ ഏഴോ ഇരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 500-800 ദശലക്ഷം ടണ്‍ ഹൈഡ്രജനാകും ലോകത്ത് ഉപയോഗിക്കുക. നിലവില്‍ ആറ് ദശലക്ഷമാണ് ഉപയോഗിച്ച് വരുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ രണ്ട് ഗ്രീന്‍ ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കാനാണ് ഐഒഡി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാന്‍ കഴിയുന്ന സ്രോതസുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കന്ന വൈദ്യുതി വഴി ജലത്തെ വിഘടിപ്പിച്ച് 75 കിലോഗ്രാം ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഐഒസിയുടെ ആര്‍ ആന്റ് ഡി സെന്ററാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നത്. 30 കിലോഗ്രാം ശേഷിയുള്ള നാല് സിലണ്ടറുകള്‍ ഉപയോഗിച്ച് ബസുകള്‍ 350 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കഴിയും. 12 മിനിറ്റ് കൊണ്ട് ടാങ്കുകള്‍ നിറയ്ക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ കത്തുമ്പോള്‍ ഉപോല്‍പ്പന്നം എന്ന നിലയില്‍ നീരാവി മാത്രമാകും പുറത്തേക്ക് വരിക.

ഒരു കിലോ ഗ്രീന്‍ ഹ്രൈഡജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ 50 യൂണിറ്റ് പുനരുപയോഗിക്കാന്‍ കഴിയുന്ന വൈദ്യുതിയും വെള്ളത്തില്‍ നിന്ന് അയോണുകള്‍ അല്ലെങ്കില്‍ അയോണിക് ഘടകങ്ങള്‍ നീക്കം ചെയ്ത് ലഭിക്കുന്ന ഒന്‍പത് കിലോഗ്രാം ഡീയോണൈസ്ഡ് വെള്ളവുമാണ് ഇതിന് ആവശ്യമായി വരിക.

2023 അവസാനത്തോടെ ബസുകളുടെ എണ്ണം ഐഒസി 15 ആക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2030-ഓടെ വര്‍ഷം പത്തുലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ പുറന്തള്ളലിനെ കുറച്ചുകൊണ്ട് ഗതാഗത മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കാനും മലിനീകരണ തോത് കുറയ്ക്കാനുമാണ് ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.