ഡല്‍ഹിയില്‍ തമ്പടിച്ച് ഐ.എസ് ഭീകരര്‍: തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍.ഐ.എ

ഡല്‍ഹിയില്‍ തമ്പടിച്ച് ഐ.എസ് ഭീകരര്‍: തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍.ഐ.എ

ന്യൂഡല്‍ഹി: ഐ.എസ് ഭീകരര്‍ ഡല്‍ഹിയില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി ഭീകരവിരുദ്ധ ഏജന്‍സി. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്നുലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് ഷാനവാസ് സഫിയുസാമ അലാം എന്ന അബ്ദുല്ല, റിസ്‌വാന്‍ അബ്ദുല്‍ ഹാജി അലി, അബ്ദുല്ല ഫയാസ് ശൈഖ് എന്നിവരെ ലക്ഷ്യമിട്ടാണ് എന്‍.ഐ.യുടെ തിരച്ചില്‍.

ഇവര്‍ക്കായി മധ്യഡല്‍ഹിയില്‍ എന്‍.ഐ.എയും പുനെ പൊലീസും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. രാജ്യത്ത് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഭീകരതയും അക്രമവും പടര്‍ത്താന്‍ അവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎയുടെ പ്രസ്താവനയില്‍ പറയുന്നു.
അബ്ദുള്ള എന്ന ഷാഫി ഉസാമ ഒമാനിലേക്ക് കടന്നതായാണ് സംശയം. ഇയാളെ കൈമാറാന്‍ എന്‍ഐഎ ശ്രമിക്കുകയാണ്. ഇയാളുടെ വിവരങ്ങള്‍ നോഡല്‍ ഏജന്‍സിയായ സിബിഐക്കും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.

പുനെയിലെ കോണ്ട്‌വാ പ്രദേശത്തുള്ള അബ്ദുള്ളയുടെ ഡയപ്പര്‍ ഷോപ്പ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള ലാബായി ഉപയോഗിച്ചിരുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇവരെ പിടികൂടുന്നതിനായി ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും രാജ്യത്തെ നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഭീകരര്‍ ഇടയ്ക്കിടെ ലൊക്കേഷന്‍ മാറ്റുന്നതിനാല്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.