അറുപത് വയസ് കഴിഞ്ഞവരെ വിസിയാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി: കണ്ണൂര്‍ സര്‍വകലാശാല കേസ് വിധി പറയാന്‍ മാറ്റി

അറുപത്  വയസ് കഴിഞ്ഞവരെ വിസിയാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി: കണ്ണൂര്‍ സര്‍വകലാശാല കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി.

യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പുനര്‍നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി.

കണ്ണൂര്‍ സര്‍വകലാശാല നിയമ പ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ കഴിയില്ല. എന്നാല്‍ പുനര്‍നിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നസംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

പുനര്‍നിയമനത്തിന് യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോ അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ ചട്ട പ്രകാരം ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.