നേപ്പാളില്‍ ശക്തമായ ഭൂചലനം: 128 പേര്‍ മരിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ശക്തമായ ഭൂചലനം: 128 പേര്‍ മരിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 128 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47 ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിനായി സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.
നേപ്പാളിലെ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജജാര്‍കോട്ട് ജില്ലയില്‍ 26 പേര്‍ മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാര്‍ പറഞ്ഞു. തൊട്ടടുത്ത റുകും വെസ്റ്റില്‍ കുറഞ്ഞത് 30 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് മേധാവി നംരാജ് ഭട്ടറായ് അറിയിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേപ്പാളില്‍ ഭൂചലനമുണ്ടായ പ്രദേശത്ത് നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡല്‍ഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങള്‍ പറഞ്ഞു. അര്‍ദ്ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം ഉണ്ടായത്. യു.പി, ഡല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.