ചുഴലിക്കാറ്റും പേമാരിയും: ചെന്നൈയില്‍ രണ്ട് മരണം; വിമാനത്താവളം അടച്ചു, 118 ട്രെയിനുകള്‍ റദ്ദാക്കി

ചുഴലിക്കാറ്റും പേമാരിയും: ചെന്നൈയില്‍ രണ്ട് മരണം; വിമാനത്താവളം അടച്ചു, 118 ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാളെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ തീവ്ര മഴ തുടരുകയാണ്. കനത്ത മഴയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനജീവിതം പൂര്‍ണമായി നിശ്ചലമായിരിക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു.

പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിന് അല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.

റെയില്‍വെ ട്രാക്കുകളും വെള്ളത്തിനടിയില്‍ ആയതോടെ ട്രെയിന്‍ ഗതാഗതവും നിലച്ചു. 118 ട്രെയിനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കനത്ത മഴയില്‍ സബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകളാണ് പ്രതകൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയത്. ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള ആറ് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 60-70 കി.മീ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വില്ലുപുരം കൂഡല്ലൂര്‍ എന്നിവിടങ്ങളും കാറ്റ് ശക്തമാകും.

അതേസമയം ഗുരുനാനാക്ക് കോളജിനു സമീപം കെട്ടിടം തകര്‍ന്നുവീണ് പത്ത് ജീവനക്കാര്‍ കുടുങ്ങി. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. മറീനയിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചു. സമീപത്തുള്ള സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും നീക്കം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.