ഫ്ലോറിഡ: അമേരിക്കയിലെ പ്രശസ്ത പ്രൊഫഷണൽ റെസ്‌ലിംഗ് താരം ഹൾക്ക് ഹോഗനും ഭാര്യ സ്കൈ ഡെയിലി ഹോഗനും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ഫ്ലോറിഡയിലെ ഇന്ത്യൻ റോക്ക്സ് ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റൻറ് ദേവാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ മാമോദീസ സ്വീകരിച്ച വിവരം ഹോഗൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. യേശു ക്രിസ്തുവിനുള്ള സമ്പൂർണ്ണ സമർപ്പണമാണ് 70ാം വയസിലുള്ള തന്റെ മാമ്മോദീസയെന്ന് ഹോഗൻ കുറിച്ചു.
“എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം യേശു ക്രിസ്തുവിനുള്ള സമ്പൂർണ്ണ സമർപ്പണമാണ്. ആശങ്കകളില്ല, വെറുപ്പില്ല, മുൻവിധിയില്ല..സ്നേഹം മാത്രം!” മാമ്മോദീസ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം എഴുപതുകാരനായ ഹോഗൻ ട്വിറ്ററിൽ കുറിച്ചു.
വെള്ളത്തിൽ പൂർണ്ണമായും മുങ്ങിക്കൊണ്ടുള്ള ജ്ഞാനസ്നാന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. പ്രൊട്ടസ്റ്റൻറ് ദേവാലയത്തിലാണ് തൂവെള്ള വസ്ത്രവും ധരിച്ചുകൊണ്ട് ഹോഗനും, ഭാര്യയും ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇതിനു മുൻപ് ഹൾക്ക് ഹോഗൻ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമാക്കിയിരിന്നു.
പതിനാലാമത്തെ വയസ്സുമുതൽ ഞാൻ ക്രിസ്തുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചതാണ്.
പരിശീലനവും, പ്രാർത്ഥനയും എന്നെ റെസ്ലിംഗിൽ പിടിച്ചുനിർത്തി. പക്ഷേ ഇപ്പോൾ ഞാൻ ദൈവത്തിനൊപ്പമാണ്, കീഴടങ്ങലും, സേവനവും, സ്നേഹവുമാണ് ഇതിലെ പ്രധാന സംഭവങ്ങൾ. കർത്താവും രക്ഷകനുമായ യേശു ക്രിസ്തുവിന്റെ ശക്തിയാൽ എത്ര വലിയ അതി ശക്തനെയും കീഴ്പ്പെടുത്തുവാൻ കഴിയുമെന്ന് ഹോഗൻ ഏപ്രിലിൽ ട്വിറ്ററിൽ കുറിച്ചിരുന്നു