കീവ്: ഉക്രെയ്നില്‍ റഷ്യ നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് യുദ്ധത്തിന്റെ ആരംഭ ദിവസങ്ങളില്‍ നടന്ന ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന വ്യോമാക്രമണമാണ് വെള്ളിയാഴ്ച ഉണ്ടായത്.
രാവിലെ ഉക്രെയ്ന്‍ പ്രദേശത്ത് റഷ്യ നടത്തിയ വന്‍ ആക്രമണത്തിന്റെ ഫലമായി ഇതുവരെ 30 പേര്‍ കൊല്ലപ്പെടുകയും 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രി ഇഗോര്‍ ക്ലൈമെന്‍കോ അറിയിച്ചു.
സ്‌കൂളുകള്‍, ഒരു പ്രസവ ആശുപത്രി, ഷോപ്പിംഗ് സെന്ററുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയ്ക്ക് നേരെയാണ് വിവേചന രഹിതമായ ആക്രമണം നടന്നതെന്ന് ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് റഷ്യ അതിന്റെ ആയുധപ്പുരയിലുള്ള എല്ലാം ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചെന്ന് ഉക്രെയ്ന്‍ പസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
റഷ്യ 158 മിസൈലുകളും ഡ്രോണുകളും ഉക്രെയ്നിലേക്ക് തൊടുത്തുവിട്ടതായും അവയില്‍ 114 എണ്ണം നശിപ്പിക്കപ്പെട്ടതായും ഉക്രെയ്ന്‍ സൈന്യം അറിയിച്ചു. യുദ്ധത്തിനിടെ നടന്ന ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണിതെന്ന് ഉക്രെയ്ന്‍ എയര്‍ഫോഴ്സ് വക്താവ് യൂറി ഇഗ്‌നാറ്റ് പറഞ്ഞു.
മിക്ക പ്രധാന നഗരങ്ങളിലും ഉക്രെയ്‌നിന്റെ വ്യോമ പ്രതിരോധത്തെ മറികടക്കാന്‍ റഷ്യ ശ്രമിച്ചു. ഷഹീദ് ആക്രമണ ഡ്രോണുകളും വ്യാപകമായി വിക്ഷേപിക്കപ്പെട്ടു. തുടര്‍ന്ന് വിമാനങ്ങളില്‍ നിന്നും റഷ്യന്‍ നിയന്ത്രിത പ്രദേശത്ത് നിന്ന് നിരവധി മിസൈലുകളും തൊടുത്തുവിട്ടു.