ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച 28 ലക്ഷം മയില്‍പ്പീലികള്‍ പിടിച്ചെടുത്തു; ദേശീയ പക്ഷിയെ വേട്ടയാടിയോ എന്ന് അന്വേഷിക്കും

ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച 28 ലക്ഷം മയില്‍പ്പീലികള്‍ പിടിച്ചെടുത്തു; ദേശീയ പക്ഷിയെ വേട്ടയാടിയോ എന്ന് അന്വേഷിക്കും

മുംബൈ: ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച 28 ലക്ഷത്തോളം മയില്‍പ്പീലികള്‍ മുംബൈയിലെ നവഷേവ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു. ഏകദേശം 2. 01 കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികള്‍ കയര്‍ കൊണ്ട് നിര്‍മ്മിച്ച ഡോര്‍മാറ്റ് എന്ന വ്യജേനയാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) മുംബൈ സോണല്‍ യൂണിറ്റാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ 28 ലക്ഷം മയില്‍പ്പീലി പിടിച്ചെടുത്തെന്നും ബന്ധപ്പെട്ട എക്സ്പോര്‍ട്ടറെ കസ്റ്റഡിയിലെടുത്തതായും ഡിആര്‍ഐ ഔദ്യാഗിക പ്രസ്താവനയില്‍ പറഞ്ഞു.

1962 ലെ കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മയില്‍പ്പീലി കയറ്റുമതി ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. ഇത്രയും കൂടുതല്‍ അളവ് ലഭിക്കാന്‍ ദേശീയ പക്ഷിയെ കൊല്ലുകയോ വേട്ടയാടുകയോ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിച്ച് വരികയാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.