അന്‍പത് ദിവസത്തിന് ശേഷം കെജരിവാള്‍ പുറത്തിറങ്ങി; ജയിലിന് മുന്നില്‍ പ്രവര്‍ത്തകരുടെ ആഘോഷം

അന്‍പത് ദിവസത്തിന് ശേഷം കെജരിവാള്‍ പുറത്തിറങ്ങി; ജയിലിന് മുന്നില്‍ പ്രവര്‍ത്തകരുടെ ആഘോഷം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിഹാര്‍ ജയിലിന് പുറത്തിറങ്ങി. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കെജരിവാള്‍ പുറത്തിറങ്ങുന്നത്.

ആദ്യം വീട്ടില്‍ പോയി മാതാപിതാക്കളെ കാണും. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലേയ്ക്ക് റോഡ് ഷോ നടത്താനുമാണ് തീരുമാനം. ജയിലിന് മുന്നില്‍ കാത്ത് നിന്ന എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് കെജരിവാളിനെ എതിരേറ്റത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്ന് വരെയാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21 നാണ് ഇഡി കെജരിവാളിനെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.