അജ്ഞാത ആകാശ പേടകങ്ങളെ കുറിച്ച് പഠിക്കാന്‍ ജപ്പാനും; പ്രത്യേക സംഘത്തെ നിയോഗിച്ചു

അജ്ഞാത ആകാശ പേടകങ്ങളെ കുറിച്ച് പഠിക്കാന്‍ ജപ്പാനും; പ്രത്യേക സംഘത്തെ നിയോഗിച്ചു

ടോക്യോ: ആകാശത്ത് നിഗൂഢത നിറച്ച് പ്രത്യക്ഷപ്പെടുന്ന അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ച് ( യുഎഫ്ഒ) പഠനം നടത്താന്‍ പാര്‍ലമെന്ററി ഗ്രൂപ്പ് രൂപീകരിച്ച് ജപ്പാന്‍. വിഷയത്തില്‍ താല്‍പര്യമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. ജപ്പാനിലുടനീളം ആകാശത്ത് ദൃശ്യമാകുന്ന ഇത്തരം അജ്ഞാത ദൃശ്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അപൂര്‍വമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചില വസ്തുക്കളും സംഭവങ്ങളും പൊതുജനങ്ങളില്‍ ജിജ്ഞാസയും സുരക്ഷാ ആശങ്കകളും ഉണ്ടാക്കുന്നുവെന്നും ഇതില്‍ പരിഹാരം കാണേണ്ടത് ഭരണ സംവിധാനങ്ങളുടെ ചുമതലയാണെന്നും പാര്‍ലമെന്ററി ഗ്രൂപ്പ് ലീഡര്‍ കൂടിയായ ടാരോ യമാഡ പറഞ്ഞു. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ അടിത്തറയിലായിരിക്കുമെന്നും പ്രകൃതിയുടെ വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിന് ഊന്നല്‍ നല്‍കുമെന്നും യമാഡ പറഞ്ഞു.

ലോകമെമ്പാടും അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും പലതരത്തിലുള്ള സിദ്ധാന്തങ്ങളും തിയറികളും നിലവിലുണ്ട്. ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരവധി പഠനങ്ങള്‍ നടത്തിയിരുന്നു.

അജ്ഞാത പ്രതിഭാസങ്ങളെ അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി ധാരാളം നിറംപിടിപ്പിച്ച കഥകളും മിത്തുകളും ഗൂഢസിദ്ധാന്തങ്ങളുമൊക്കെ ലോകത്തുണ്ടെങ്കിലും ഒരു അന്യഗ്രഹജീവിയെയും ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതായി സ്ഥിരീകരണമില്ല. എന്നാല്‍ ഇത്തരം വ്യോമപേടകങ്ങള്‍ ഇടയ്ക്കിടെ കാണുന്നത് ദേശസുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍.

ഭൂരിഭാഗം യുഎഫ്ഒകളും ഭൂമിയില്‍ നിന്ന് തന്നെയുള്ള സാധാരണ വസ്തുക്കളാണെന്നും അവയെ തെറ്റിദ്ധരിച്ചതാണെന്നും അമേരിക്കന്‍ പ്രതിരോധസ്ഥാപനമായ പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പെന്റഗണ്‍ 2021ല്‍ യുഎഫ്ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത് വലിയ സംഭവമായിരുന്നു. ഇക്കാര്യം യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. യുഎഫ്ഒ വീഡിയോകള്‍ എന്ന പേരില്‍ യുഎസ് നേവിയുടെ ചില വിഡിയോകളും പുറത്തിറങ്ങിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.