സാൻ ഫ്രാൻസിസ്കോ: ഹമാസ് ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പുതിയ നിയമം ബൈബിള്‍ വാങ്ങിക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർധനയുണ്ടായതായി റിപ്പോർട്ട്. ജ്വൂസ് ഫോര്‍ ജീസസ് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത് . യുദ്ധം ആരംഭിച്ചതിന് ശേഷം 1230 പുതിയ നിയമ ബൈബിളുകള്‍ യഹൂദര്‍ സ്വന്തമാക്കിയതായി സംഘടന വെളിപ്പെടുത്തി. സംഘടനയുടെയും ശുശ്രൂഷ പങ്കാളികളുടെ സൈറ്റുകളിലൂടെയും ഇസ്രായേലികൾക്ക് പുതിയ നിയമം സൗജന്യമായാണ് നല്‍കുന്നത്.
ഹമാസിൻ്റെ അധിനിവേശ ആക്രമണത്തിന് ശേഷം ഇസ്രയേലി സ്വദേശികള്‍ നിരവധി ആത്മീയ ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്നും ഇതാണ് ബൈബിൾ അഭ്യർത്ഥനകൾ വർധിക്കുന്നതിനുള്ള കാരണമെന്നും ജ്വൂസ് ഫോര്‍ ജീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആരോൺ അബ്രാംസൺ പറഞ്ഞു. 'ഞങ്ങൾ ഇവിടെ നിന്ന് എവിടേക്ക് പോകും?' എന്ന ചോദ്യമാണ് പലരെയും വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതെന്നും ആരോൺ അബ്രാംസൺ ചൂണ്ടിക്കാട്ടി.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ജ്വൂസ് ഫോര്‍ ജീസസ് എന്ന സംഘടനയ്ക്ക് ന്യൂയോർക്ക്, ലണ്ടൻ, ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ശാഖകളുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധത്തിൽ ഇതിനോടകം ജീവൻ നഷ്ടമായത് പതിനായിരങ്ങൾക്കാണ്.