മെൽബൺ: കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചതായി ഓസ്ട്രേലിയ. ജൂലൈ ഒന്ന് മുതല്‍ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1,600 ആയി ഉയര്‍ത്തി.
ഇന്ന് പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ നമ്മുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച മൈഗ്രേഷന്‍ സംവിധാനം സൃഷ്ടിക്കാനും സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ സ്റ്റുഡന്റ് വിസ കര്‍ശനമാക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് മുതല്‍ വിസ ലഭിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിരുന്നു.
ഈ മേഖലയില്‍ സര്‍ക്കാരിന്റെ നയപരമായ സമ്മര്‍ദ്ദം തുടരുന്നത് രാജ്യത്തിന്റെ ശക്തിയുടെ സ്ഥാനത്തെ അപകടത്തിലാക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ സിഇഒ ലൂക്ക് ഷീഹി പറഞ്ഞു. ഇത് തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്കോ തങ്ങളുടെ സര്‍വ്വകലാശാലകള്‍ക്കോ നല്ലതല്ല. ഇവ രണ്ടും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി ഫീസിനെ വളരെയധികം ആശ്രയിക്കുന്നുവെന്നും ഷീഹി ഒരു പറഞ്ഞു.
മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് 2023 സെപ്‌റ്റംബർ 30 ന് മുമ്പ് വർഷത്തിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60 ശതമാനം വർധിച്ച് 548,800 പേരെന്ന റെക്കോർഡ് നിരക്കിലെത്തി. സ്റ്റുഡന്റ് വീസകൾക്കായി യുഎസ് ഏകദേശം 185 ഡോളർ ഈടാക്കുമ്പോൾ കാനഡ 110 ഡോളറാണ് ഈടാക്കുന്നത്.