ബ്രിസ്ബെയ്ൻ: സൗത്ത് ബ്രിസ്ബെയ്നിലെ സീറോ മലബാർ പള്ളി വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ ഫൊറോന ദേവാലയമായി കൂദാശ ചെയ്തു. ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ കൂദാശ കർമ്മത്തിന് മുഖ്യ കാർമികനായി. സീറോ മലബാർ സഭയുടെ ഓസ്ട്രേലിയയിലെ വളർച്ചയെക്കുറിച്ചും ഫൊറോന ദേവാലയത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശുദ്ധ കുർബനക്കിടെ നൽകിയ വചന സന്ദേശത്തിൽ ബിഷപ്പ് വ്യക്തമാക്കി.
സീറോ മലബാർ സഭ ഓസ്ട്രേലിയയിൽ സ്ഥാപിതമായിട്ട് 10 വർഷം പൂർത്തിയായി. 1960 മുതൽ സീറോ മലബാർ സഭാംഗങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ എണ്ണം കുറവായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ വിശ്വാസികളുടെ എണ്ണം ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും വർധിച്ചു. 2022 ലെ സെൻസസ്‍ പ്രകാരം ഓസ്ട്രേലിയയിൽ മാത്രം 65000 സീറോ മലബാർ സഭാംഗങ്ങൾ ഉണ്ട്. ഇന്ന് 60 ഓളം ചെറുതും വലുതുമായ സമൂഹങ്ങളുണ്ട്. 40 ഓളം വരുന്ന വൈദികരാണ് ഇവരെ നയിക്കുന്നത്. ഓരോ സമൂഹങ്ങളിലേക്കുമുള്ള ദൂരങ്ങൾ കാരണം രൂപതയെ നാല് ഫൊറോനകളാക്കി തിരിച്ചു. അങ്ങനെയാണ് സൗത്ത് ബ്രിസ്ബെയ്നിലെ സെന്റ് തോമസ് ചർച്ച് ഫൊറോന ദേവാലയമായി ഉയർത്തപ്പെട്ടതെന്ന് ബിഷപ്പ് പറഞ്ഞു.

ഫൊറോന എന്നാൽ ഒരു കുടുംബമായി നിൽക്കേണ്ടതാണ്. നമ്മുടെ പാരമ്പര്യവും വിശ്വാസവും ആരാധന രീതീയും ചരിത്രവും ഒന്നാണ്. സൗഹൃദങ്ങളും ബന്ധങ്ങളും വളർന്ന് വരാനാണ് ഫൊറോന സംവിധാനം ഏർപ്പെടുത്തിയത്. നമ്മുടെ വിശ്വാസ രീതിയും സഭയും നമുക്ക് ശേഷവും ഇവിടെ നിലനിൽക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു
തോമസ് കാച്ചപ്പിള്ളി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫൊറോന വികാരി ഫാ എബ്രഹാം നടുക്കുന്നേൽ അധ്യക്ഷനായിരുന്നു. ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ ഉദ്ഘാടനം നിർവിഹിച്ചു. ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, ഫാ. എബ്രഹാം നടക്കുന്നേൽ, ഫാ. തോമസ് അരീക്കുഴി, ഫാ. ആന്റോ ചിറയൻകണ്ടത്ത്, ഫാ. വർഗീസ് വിതയത്തിൽ, ഫാ. അശോക് അമ്പഴത്തുങ്കൽ, ഫാ. ടിജോ പുത്തൻപ്പറമ്പിൽ, ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, ഫാ. ഡോ. ജോസഫ് ഏഴുമയിൽ, ഫാ. റോണി കളപ്പുരക്കൽ, ഫാ തോമസ് മണിമല, കൈക്കാരന്മാരായ മാത്യു പുന്നോലിൽ, തോമസ് കാച്ചപ്പിള്ളി, ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. ഫാ. തോമസ് അരീക്കുഴി, ഫാ. ആന്റോ ചിറയിൻകണ്ടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു