ഇന്ത്യക്ക് ദയനീയ തോല്‍വി; പരമ്പര സ്വന്തമാക്കി ശ്രീലങ്ക

 ഇന്ത്യക്ക് ദയനീയ തോല്‍വി; പരമ്പര സ്വന്തമാക്കി ശ്രീലങ്ക

കൊളംബോ: ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക (20). 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ആതിഥേയരായ ശ്രീലങ്ക വിജയിക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ 249 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 26.1 ഓവറുകളില്‍ 138 റണ്‍സില്‍ അവസാനിച്ചു.

സ്‌കോര്‍: ശ്രീലങ്ക 248-7 (50), ഇന്ത്യ 138-10 (26.1)

249 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പതിവ് പോലെ മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയത്. 20 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെ 35 റണ്‍സ് നേടി രോഹിത് ആണ് ടോപ് സ്‌കോറര്‍. വിരാട് കൊഹ്‌ലി 20(18) പരമ്പരയില്‍ മൂന്നാം തവണയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഏഴാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗ് 15(13), ഒമ്പതാമന്‍ വാഷിങ്ടണ്‍ സുന്ദര്‍ 30(25) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.

ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ 6(14), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 6(9), ശ്രേയസ് അയ്യര്‍ 8(7), അക്സര്‍ പട്ടേല്‍ 2(7), ശിവം ദൂബെ 9(14) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. 5.1 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് കൊയ്തത്. മഹേഷ് തീക്ഷണ, ജെഫ്രെ വാണ്ടര്‍സെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പേസര്‍ അസിത ഫെര്‍ണാന്‍ഡോ ഒരു വിക്കറ്റും വീഴ്ത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.