കല്‍പ്പറ്റ: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്ന് കണ്ടും ക്യാമ്പിലെത്തിയും ആശുപത്രിയിൽ കഴിയുന്ന ദുരന്ത ബാധിതരെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെ പ്രധാനമന്ത്രി നടന്നു.
അതിന് ശേഷം ബെയ്‌ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ആശുപത്രിയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ദുതിതാശ്വാസ ക്യാംപില്‍ എത്തിയ ശേഷമാണ് മോഡി ആശുപത്രിയിലെത്തിയത്. ദുരിതാശ്വസകേന്ദ്രത്തിൽ എത്തിയ പ്രധാനമന്ത്രി ദുരന്തബാധിതരെ സന്ദർശിച്ച് ആശ്വാസമേകിയിരുന്നു. ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര, മുഹമ്മദ് ഹാനി, ഹര്‍ഷ, ഷറഫുദീന്‍, ശ്രുതി എന്നിവരോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, എഡിജിപി എം.ആർ.അജിത് കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. കണ്ണൂരിൽ വിമാനമിറങ്ങിയ നരേന്ദ്ര മോഡി ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് എത്തിയത്. ആദ്യം ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയശേഷം കൽപറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങി. തുടർന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക് പോകുകയായിരുന്നു.