ജറുസലേം: യുദ്ധത്തിന്റെ ഭീകരത നിറഞ്ഞ് നിൽക്കുന്ന വിശുദ്ധ നാട്ടിൽ സമാധാനം പുലരുന്നതിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. വിദ്വേഷവും പ്രതികാര ബുദ്ധിയും, സംഘർഷം വർധിപ്പിക്കുകയും പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകളെ അകറ്റുകയും ചെയ്യുമെന്ന് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. സ്വർഗാരോപിത നാഥയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് സമാധാനത്തിനായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് പുറപ്പെടുവിച്ച ഇടയ ലേഖനത്തിലൂടെയാണ് കർദിനാളിന്റെ പ്രസ്ഥാവന.
സംഘർഷങ്ങൾക്കറുതി വരുത്തുന്നതിന് വേണ്ടി സ്വർഗാരോപിത നാഥയോടു പ്രാർത്ഥിക്കുകയെന്നത് സുപ്രധാനമാണ്. വിശുദ്ധ നാട്ടിലെ ജനങ്ങളുടെ ജീവിതം വേദനാപൂർണമായി സഹനപാതയിലൂടെ നീങ്ങുകയാണ്. ഭാവിയെക്കുറിച്ചും പ്രശാന്തമായ ബന്ധങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിന് പറ്റിയ ആളുകളെയും സംവിധാനങ്ങളെയും കണ്ടെത്തുക ദുഷ്ക്കരമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
വിശുദ്ധ നാടിനും ആ പ്രദേശത്തെ ജനങ്ങൾക്കും മാനവരാശിക്ക് മുഴുവനും അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും ദാനം ലഭിക്കുന്നതിനായുള്ള ഒരു ചെറു സമാധാന പ്രാർത്ഥയും കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല നല്കിയിട്ടുണ്ട്.