വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മല മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിത ബാധിതരുടെ ചൂരല്‍മല ബ്രാഞ്ചിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്.

കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ച് ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.

ജൂലൈ 30 ന് ഉണ്ടായ അതി ശക്തമായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.