വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം ധനസഹായം; 70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75000 രൂപ

വയനാട് ഉരുള്‍പൊട്ടല്‍:  മരിച്ചവരുടെ കുടുംബത്തിന് ആറ്  ലക്ഷം ധനസഹായം; 70  ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75000 രൂപ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും.

ഇതിനായി പിന്തുടര്‍ച്ചാ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും ധനസഹായം ലഭ്യമാക്കും. 70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും അതില്‍ കുറവുള്ളവര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തില്‍ നല്‍കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും വാടക തുക ലഭിക്കും. സ്‌പോണ്‍സര്‍ഷിപ്പ് കെട്ടിടങ്ങളിലോ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കോ മാറുന്നവര്‍ക്ക് വാടക തുക ലഭിക്കില്ല.

പൊലീസ് നടപടി പൂര്‍ത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കും. രേഖകള്‍ നഷ്ടമായവര്‍ക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

118 പേരെ ഡിഎന്‍എ പരിശോധനയില്‍ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഭൂവിനിയോഗ രീതികള്‍ ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.