കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായാണ് വിവരം. കേരള പൊലിസ് കന്യാകുമാരിയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇതേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരി ബബിതായാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്. തുടർന്നാണ് അന്വേഷണം ദ്രുതഗതിയിലായത്. കുട്ടി സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തസ്മിദ് തംസുമിന്റെ കുടുംബം.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരിയുമായി വഴക്കുണ്ടാക്കിയ കുട്ടിയെ അമ്മ തിരിച്ചെത്തി ശകാരിച്ചു. ഇതിൽ മനംനൊന്താണ് വീട് വിട്ടു പോയതെന്നാണ് വിവരം.