ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും: തലസ്ഥാനത്തടക്കം വിവിധ ജില്ലകളില്‍ കനത്ത മഴ; രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും: തലസ്ഥാനത്തടക്കം വിവിധ ജില്ലകളില്‍ കനത്ത മഴ; രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തലസ്ഥാനത്തടക്കം വിവിധ ജില്ലകളില്‍ വ്യാപക മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി തലസ്ഥാനത്തുണ്ടായ ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു.

ഇന്നലെ രാത്രി വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശിയതില്‍ ട്രാക്കിലേയ്ക്ക് മരം വീണ് റെയില്‍ ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു. രാവിലെ ഏഴോടെ മരം മുറിച്ച് മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.

കോട്ടയത്ത് ശക്തമായ കാറ്റില്‍ മരം വീണ് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പള്ളം ബുക്കാന പുതുവലില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. പള്ളം, പുതുപ്പള്ളി, എംജി സര്‍വകലാശാല ഭാഗങ്ങളിലാണ് മരം കടപുഴകി വീണത്. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി.

തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.