'മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

'മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിര്‍ദേശം.

റിപ്പോര്‍ട്ടിലും പരാതിയിലും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വിശദീകരിക്കണം. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്‍ സ്വദേശി വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ-സാംസ്‌ക്കാരിക മന്ത്രിക്കും കത്ത് നല്‍കി.

ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.