കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോഡി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല. കേരളം മെമ്മോറാണ്ടം സമർപ്പിച്ച് കഴിഞ്ഞാൽ വൈകാതെ സഹായം ലഭ്യമാകും എന്നായിരുന്നു പ്രതീക്ഷ. 900 കോടിയുടെ ആദ്യ ഘട്ട സഹായം ആവശ്യപ്പെട്ടുള്ള നിവേദനം ഈ മാസം 18ന് നൽകിയിരുന്നു.
വയനാട്ടിലെ രണ്ട് ഗ്രാമങ്ങളെ തൂത്തെറിഞ്ഞ ഉരുൾപൊട്ടൽ ഉണ്ടാക്കിയ ആഘാതം നേരിട്ട് മനസിലാക്കാൻ ദുരന്തം നടന്ന് പന്ത്രണ്ടാമത്തെ ദിവസം രാജ്യത്തിൻറെ പ്രധാനമന്ത്രി നേരിട്ട് എത്തി. അന്ന് തന്നെ അടിയന്തര സഹായം കേരളത്തിന് പ്രഖ്യാപിക്കും എന്നായിരുന്നു കേരളത്തിൻറെ പ്രതീക്ഷ. കാരണം വിദഗ്ധസംഘം വയനാട്ടിൽ എത്തി ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കേരളം വിശദമായ മെമ്മോറാണ്ഡം സമർപ്പിക്കണം എന്നായിരുന്നു കേന്ദ്ര നിലപാട്.
പിന്നീട് ഈ കാര്യത്തിൽ വ്യക്തമായ യാതൊരു വിശദീകരണവും കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായില്ല. രണ്ട് ഭാഗങ്ങളിലായി മെമ്മോറാണ്ടം സമർപ്പിക്കാനാണ് കേരളം തീരുമാനിച്ചത്. നാശനഷ്ടം ഉണ്ടായതിന്റെ കണക്കുകൾ വെച്ച് 1800 കോടിയുടെ നഷ്ടമുണ്ടായെന്നും 900 കോടി ആദ്യഘട്ടത്തിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഈ മാസം 18ന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നെങ്കിലും മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത് ആഗസ്റ്റ് 24നാണ്.