കൊച്ചി: മലയാളത്തിലെ പ്രമുഖരായ നാല് നടന്മാരില്‍ നിന്നുള്‍പ്പെടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി മിനു മുനീർ. നടനും എം എല്‍ എയുമായ മുകേഷ്, താര സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരില്‍ നിന്നും ശാരീരികമായും വാക്കാലുമുള്ള അത്രിക്രമം നേരിട്ടുവെന്നാണ് മിനു മുനീർ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.
2013 ലാണ് സിനിമ താരങ്ങളിൽ നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. ഒരു സിനിമ പ്രൊജക്ടിന്‍റെ ഭാഗമായിരിക്കെയായിരുന്നു ഇത്. സിനിമയുമായി പരമാവധി മുന്നോട്ടുപോകാൻ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാവുന്നതിലപ്പുറമായതോടെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്ന് മിനു മുനീർ പറഞ്ഞു.
അന്ന് അനുഭവിക്കേണ്ടി വന്ന ആഘാതങ്ങൾക്കും പ്രയാസങ്ങൾക്കും എനിക്ക് നീതി ലഭ്യമാകണം. ഇത്തരം പ്രവൃത്തികൾ ചെയ്തവർക്കെതിരായ നടപടിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. 2013ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇത്. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു. ഇക്കാര്യം അന്നുതന്നെ പറഞ്ഞിരുന്നു. താര സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങൾ ആവശ്യപ്പെട്ടെന്നും മിനു പറഞ്ഞു.