കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താര സംഘടനയായ എ.എം.എം.എയിൽ പൊട്ടിത്തെറി. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.
മോഹൻലാലിൻ്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് സാമൂഹ്യ - ദൃശ്യ - അച്ചടി മാധ്യമങ്ങളിൽ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ എ.എം.എം.എയുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമകമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുക്കും.
എ.എം.എം.എ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും എ.എം.എം.എയുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താൽകാലിക സംവിധാനമായി തുടരും.
എ.എം.എം.എയെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം എ.എം.എം.എയ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി വിമർശിച്ചതിനും തിരുത്തിയതിനും.