കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍.
ഒരു മാസം കൊണ്ട് താല്‍കാലിക പുനരധിവാസം പൂര്‍ത്തിയായെന്നും മന്ത്രിസഭ ഉപസമതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ധനസഹായ വിതരണത്തില്‍ വലിയ പാളിച്ചയുണ്ടായെന്ന് ആരോപിച്ച് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് രംഗത്തെത്തി. ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം തങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദേഹം കുറ്റപ്പെടുത്തി.
ഇപ്പോള്‍ ഇന്‍ഷുറന്‍സ് തുകകള്‍ കൃത്യമായി നല്‍കാന്‍ കഴിയുന്നില്ല. 10,000 രൂപ അടിയന്തര ധന സഹായം നല്‍കുന്നതിലും വീഴ്ചയുണ്ടായി. ധനസഹായ വിതരണം കുഴപ്പത്തിലായപ്പോഴാണ് പഞ്ചായത്തിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. ധനസഹായ വിതരണത്തിന് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം വേണ്ടെന്ന് മന്ത്രിസഭ ഉപസമിതിയാണ് തീരുമാനിച്ചത്.
ഉദ്യോഗസ്ഥന്മാര്‍ നേരിട്ട് ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ സമയ ബന്ധിതമായി ഇത് ചെയ്യാന്‍ കഴിയുന്നില്ലെന്നത് ഖേദകരമാണ്. സന്നദ്ധ സംഘടനകളാണ് വീടുകളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ നല്‍കുന്നത്.
സര്‍ക്കാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ധനസഹായം വൈകുന്നത് ഒഴിവാക്കണം. ഒരാഴ്ച കൊണ്ട് ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന പ്രവര്‍ത്തിയാണ് ഇങ്ങനെ വൈകുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.