ഇസ്ലാമിക് സ്‌റ്റേറ്റിനെ വിടാതെ അമേരിക്ക; സിറിയയില്‍ വ്യോമാക്രമണത്തില്‍ 37 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്‌റ്റേറ്റിനെ വിടാതെ അമേരിക്ക; സിറിയയില്‍ വ്യോമാക്രമണത്തില്‍ 37 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: സിറിയയില്‍ ഭീകര സംഘടനകളായ അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഗ്രൂപ്പുമായും ബന്ധമുള്ള 37 തീവ്രവാദികളെ വധിച്ചതായി അമേരിക്ക. രണ്ട് ആക്രമണങ്ങളിലായാണ് തീവ്രവാദികളെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയായ ഹുറാസ് അല്‍ ദീനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് പശ്ചിമേഷ്യയിലെ യു.എസിന്റെ സേനാ കമാന്‍ഡായ 'CENTCOM' അറിയിച്ചു. മരിച്ചവരില്‍ രണ്ട് മുതിര്‍ന്ന തീവ്രവാദികളും ഉള്‍പ്പെടുന്നു.

ഹുറാസ് അല്‍-ദീന്‍ ഗ്രൂപ്പിലെ മുതിര്‍ന്ന തീവ്രവാദിയെയും മറ്റുള്ളവരെയും ലക്ഷ്യമിട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സംഘടനയുടെ മുതിര്‍ന്ന നേതാവ് മര്‍വാന്‍ ബസാമടക്കം ഒന്‍പതുപേര്‍ മരിച്ചു.

സെപ്റ്റംബര്‍ 16 ന് സെന്‍ട്രല്‍ സിറിയയിലെ ഐഎസ് പരിശീലന ക്യാമ്പില്‍ വന്‍ തോതില്‍ വ്യോമാക്രമണം നടത്തിയതായി യുഎസ് അറിയിച്ചിരുന്നു. ആക്രമണത്തില്‍ കുറഞ്ഞത് നാല് സിറിയന്‍ നേതാക്കളടക്കം 28 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

അമേരിക്കയുടെ താത്പര്യങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും എതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഐഎസിന്റെ ശേഷിയെ ആക്രമണത്തിലൂടെ ഇല്ലാതാക്കുമെന്ന് യു.എസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഐ.എസിനെതിരേ പോരാടാനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി യു.എസിന്റെ 900 സൈനികരാണ് നിലവില്‍ സിറിയയിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.