വാഷിങ്ടൺ ഡിസി: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ റോമൻ കത്തോലിക്ക ദേവാലയമായ ’നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ബസിലിക്കയിൽ ജപമലായർപ്പിച്ച് പ്രാർത്ഥിക്കാനായി ആയിരക്കണക്കിന് തീർത്ഥാടകർ ഒത്തുകൂടി. സെൻ്റ് ജോസഫ് പ്രവിശ്യയിലെ ഡൊമിനിക്കൻ സന്യാസിമാരും കൺഫ്രറ്റേണിറ്റി ഓഫ് മോസ്റ്റ് ഹോളി റോസറിയുടെ പ്രാദേശിക വിഭാഗവുവമാണ് ജപമാലക്ക് നേതൃത്വം വഹിച്ചത്.
കോളേജ് വിദ്യാർത്ഥികൾ, കുഞ്ഞുങ്ങൾ, മുതിർന്നവർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ടവരും ജപമാലയിൽ പങ്കെടുത്തു. വചനസന്ദേശം, ആരാധന, കുമ്പസാരം,വിശുദ്ധ കുർബാന എന്നിവയും ജപമാലയോടൊപ്പം നടന്നു. ആളുകളെ യേശു ക്രിസ്തുവിലേക്ക് അടുപ്പിക്കുക, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള സെൻ്റ് ഡൊമിനിക്കിൻ്റെ തീക്ഷ്ണതയിൽ പങ്കുചേരുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് തീർത്ഥാടനത്തിന് പിന്നിലുണ്ടായരുന്നതെന്ന് ഡൊമിനിക്കൻ ഫ്രിയേഴ്സ് ഫൗണ്ടേഷൻ്റെ ഡയറക്ടറും വാഷിങ്ടണിലെ സെൻ്റ് ജൂഡ് റോസറി ദേവാലയത്തിൻ്റെ ഡയറക്ടറുമായ ഫാ. ജോൺ പോൾ പറഞ്ഞു.
1216-ൽ ഡൊമിനിക് ഡി ഗുസ്മാൻ സ്ഥാപിച്ച, ഡൊമിനിക്കൻ സമൂഹം ഓർഡർ ഓഫ് പ്രീച്ചേഴ്‌സ് എന്നും അറിയപ്പെടുന്നു. പാരമ്പര്യമനുസരിച്ച്, ജപമാല ഭക്തി ഏറ്റവും അധികം പ്രചരിപ്പിക്കുന്ന സമൂഹമാണ് ഡൊമിനിക്കൻ സമൂഹം. ഒന്‍പത് മാസത്തെ നൊവേനയുടെ സമാപനമായ ജപമാല തീർത്ഥാടനത്തില്‍ പങ്കുചേരാന്‍ വിദൂരത്ത് നിന്നുവരെ ആളുകള്‍ എത്തിചേർന്നിരുന്നു.