തിരുവനന്തപുരം: നിയമസഭയിൽ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലെ ആവേശം പുനരധിവാസത്തിൽ കാണുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.
ദുരന്തബാധിതർ വലിയ പ്രയാസം നേരിടുകയാണ്. ഇപ്പോഴും വലിയ പ്രയാസത്തിലും വേദനയിലുമാണ് അവർ കഴിയുന്നത്. പരിക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
200 മില്ലീമീറ്റർ മഴപെയ്താൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയായി അവിടം മാറി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്നപ്പോൾ ആശ്വാസം തോന്നിയിരുന്നു. എന്നാൽ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതിൽ നയാ പൈസ പോലും ലഭിച്ചില്ല. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്നാണ് വയനാട്ടുകാർ ചോദിക്കുന്നത്. ദുരിതബാധിതർ കടക്കെണിയിലാണ്.വായ്പാ ബാധ്യതകളിൽ തീരുമാനം ആയിട്ടില്ല. ഒട്ടും വൈകാതെ പുനരധിവാസം നടപ്പാക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വരുന്നതിന് തലേന്ന് അവസാനിപ്പിച്ചതാണ് തിരച്ചിൽ. അതിന് ശേഷം ഒരുദിവസം മാത്രമാണ് തിരച്ചിൽ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായം ലഭിക്കുന്നതിനും നിർണായകമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.