ഓസ്‌ട്രേലിയയില്‍ ജനന നിരക്ക് കുത്തനെ താഴേക്ക് ; ബേബി ബോണസ് പദ്ധതി തിരികെ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍

ഓസ്‌ട്രേലിയയില്‍ ജനന നിരക്ക് കുത്തനെ താഴേക്ക് ; ബേബി ബോണസ് പദ്ധതി തിരികെ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍

മെൽബൺ: ഓസ്‌ട്രേലിയയില്‍ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കുട്ടികളുടെ ജനന നിരക്ക് കുറഞ്ഞിരിക്കുന്നത്. ഒരു സ്ത്രീയ്ക്ക് ഒന്നര കുട്ടികളെന്ന നിലയിലാണ് നിലവിലെ നിരക്ക്. 2023 ല്‍ 28700ത്തോളം ജനനങ്ങളാണ് ഓസ്‌ട്രേലിയയില്‍ രജിസ്റ്റര്‍ ചെയ്തത്. 1960 കളില്‍ ഒരു സ്ത്രീക്ക് മൂന്നര കുട്ടികള്‍ എന്ന നിലയിലായിരുന്നു രാജ്യത്തെ ജനന നിരക്ക്. 2008 ല്‍ ഇത് രണ്ട് എന്ന നിലയിലായി.

രാജ്യത്തിൻ്റെ ജനന നിരക്ക് അപകടകരമാം വിധം കുറയുകയാണെന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി ഡെമോഗ്രാഫർ ലിസ് അലൻ പറഞ്ഞു. 40 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ഫെർട്ടിലിറ്റി നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി. ഭൂരിഭാഗം യുവാക്കൾക്കും ഭാവിയെക്കുറിച്ച് ചിന്തയില്ല. ലിംഗസമത്വം, ജീവിത ചിലവ് എന്നിവയെക്കുറിച്ചുള്ള അവരുടെ വീക്ഷണളാണ് ഇതിന് പിന്നിലെന്നും ലിസ് അലൻ പറഞ്ഞു

കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാനായുള്ള ബേബി ബോണസ് പദ്ധതി തിരികെ കൊണ്ടുവരില്ലെന്ന് ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍സ് വ്യക്തമാക്കി. 2004 ല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ബേബി ബോണസ്. പുതിയതായി കുട്ടികളുണ്ടാകുന്ന രക്ഷിതാക്കള്‍ക്ക് മൂവായിരം ഡോളര്‍ നല്‍കുന്ന ഈ പദ്ധതി 2014 ല്‍ നിര്‍ത്തലാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.