അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിർണായകമായി 'ഏർലി വോട്ടിങ്' ; അനുയായികളോട് അവസരം പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിച്ച് സ്ഥാനാർത്ഥികൾ

അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിർണായകമായി 'ഏർലി വോട്ടിങ്' ; അനുയായികളോട് അവസരം പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിച്ച് സ്ഥാനാർത്ഥികൾ

വാഷിങ്ടൺ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ് അമേരിക്ക. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും പ്രചാരണ പരിപാടികളിൽ സജീവമാണ്.

തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറിയിരിക്കയാണ് ഏർലി വോട്ടിങ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ഏർലി വോട്ടിങ് വോട്ടർമാർക്ക് അവസരം ഒരുക്കുന്നു.

അനുയായികളോട് നേരത്തെ വോട്ട് ചെയ്യാൻ അഭ്യർഥിച്ചിരിക്കയാണ് ഡോണൾഡ് ട്രംപും കമലാ ഹാരിസും. 2020 നെ അപേക്ഷിച്ച് ഏർലി വോട്ടിങ് ശതമാനം കുറവാണ്. അത് കൊവിഡ് കാലമായതിനാൽ നിരവധി പേർ അക്കാലത്ത് നേരത്തെ തന്നെ വോട്ട് ചെയ്തിരുന്നു. 36.9 ശതമാനം വോട്ടർമാർ നേരത്തേ വോട്ട് രേഖപ്പെടുത്തി. 43 ശതമാനം പേർ തപാൽ വോട്ടും പ്രയോജനപ്പെടുത്തി. 20.6 ശതമാനം മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തത്.

വെർജീനിയ, മിനസോട്ട, സൗത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 20 ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. യുഎസിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിൽ ഒക്‌ടോബർ ഏഴിന് ഏർലി വോട്ടിങ് തുടങ്ങി. ടെക്സസിൽ ഒക്‌ടോബർ 21 ന് ആരംഭിച്ചു.

ചരിത്രപരമായി യാഥാസ്ഥിതികവും ജനസംഖ്യാനുപാതം മാറുന്നതുമായ ടെക്സസിൽ നവംബർ ഒന്നിന് ഏർലി വോട്ടിങ് അവസാനിക്കും. വലിയ ജനസംഖ്യയും രാഷ്ട്രീയ മാറ്റങ്ങളും ദേശീയ ഫലങ്ങളെ സ്വാധീനിക്കുന്ന കാലിഫോർണിയ, ടെക്സസ് പോലുള്ള സംസ്ഥാനങ്ങളിൽ അന്തിമഫലം നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഏർലി വോട്ടിങ്ങിന് കഴിഞ്ഞേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.