മോസ്കോ: ഉക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. ഭീഷണികളും ശത്രുക്കളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ എന്തിനും തയാറായി നിൽക്കേണ്ടത് അനിവാര്യമാണെന്നും അതിനാലാണ് ഇത്തരമൊരു പരീക്ഷണമെന്നും പുടിൻ വ്യക്തമാക്കി. ശത്രുക്കളുടെ എന്ത് തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് നീക്കമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലോസോവും പറഞ്ഞു.
കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകൾ പരീക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു ഈ പരീക്ഷണം നടന്നത്. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിയിരുന്നു. ചുരുങ്ങിയത് 10,000 സൈനികരെയാണ് ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചത് എന്നാണ് പെന്റഗൺ സൂചിപ്പിച്ചത്. റഷ്യയിലെത്തിയ ഉത്തര കൊറിയൻ സൈനികരുടെ എണ്ണം 12000 കവിയുമെന്നും ഉക്രെയ്ൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്കിയും അവകാശപ്പെട്ടിരുന്നു.