'ഹിസ്ബുള്ളയുടെ യുദ്ധ പദ്ധതി തുടരും': ആദ്യ പ്രസംഗവുമായി നയീം ഖാസിം; യഹിയ സിന്‍വര്‍ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവന്‍

'ഹിസ്ബുള്ളയുടെ യുദ്ധ പദ്ധതി തുടരും': ആദ്യ പ്രസംഗവുമായി നയീം ഖാസിം; യഹിയ സിന്‍വര്‍ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവന്‍

ബെയ്‌റൂട്ട്: നസറുള്ളയെ ഇസ്രയേല്‍ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് നയീം ഖാസിം ആദ്യമായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധ പദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം പ്രഖ്യാപിച്ചു.

നസറുള്ളയുടെ അജണ്ടകള്‍ പിന്തുടരുക എന്നുള്ളതാണ് തന്റെ അജണ്ടയെന്നും ഖാസിം വ്യക്തമാക്കി. ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ടെലി പ്രസംഗത്തിലൂടെ ഹിസ്ബുള്ളയെ ഖാസിം അഭിസംബോധന ചെയ്യുന്നത്. ഹിസ്ബുള്ള യുദ്ധം ചെയ്യുന്നത് മറ്റാര്‍ക്കും വേണ്ടിയല്ല. ലെബനന് വേണ്ടിയാണ് ഈ യുദ്ധം. പിന്തുണ നല്‍കുന്ന ഇറാന്‍ അതിന് പകരമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഖാസിം പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ നസ്രുള്ളയെയും പിന്‍ഗാമിയാകാന്‍ നിശ്ചയിച്ചിരുന്ന ഹാഷിം സഫീദിനെയും ഹമാസ് തലവന്‍ യഹിയ സിന്‍വറെയും പ്രസംഗത്തിനിടെ ഖാസിം അനുസ്മരിച്ചു. പ്രതിരോധത്തിന്റെയും വീരത്വത്തിന്റെയും പ്രതീകമാണ് യഹിയ സിന്‍വര്‍ എന്നായിരുന്നു ഹിസ്ബുള്ള തലവന്റെ പറഞ്ഞത്. ഇസ്രയേല്‍ വരുത്തി വച്ച നാശത്തിനെതിരെ ഹമാസ് നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും ഖാസിം വ്യക്തമാക്കി.

ലെബനനില്‍ ഹിസ്ബുള്ള പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് നടന്ന പേജര്‍, വാക്കി-ടോക്കി കൂട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയായിരുന്നു തലവന്‍ ഹസന്‍ നസ്രുള്ളയെ വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ വധിച്ചത്. തൊട്ടുപിന്നാലെ പിന്‍ഗാമിയാകാന്‍ സജ്ജനായിരുന്ന സഫീദിനെയും വകവരുത്തി. ഇതോടെയാണ് കെമിസ്ട്രി അധ്യാപനത്തില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിലേക്ക് വഴിമാറിയ നയീം ഖാസിമിനെ ഹിസ്ബുള്ള തലവനായി പ്രഖ്യാപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.