മുനമ്പം വഖഫ് ഭൂമി: പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു; ആരെയും കുടിയിറക്കാതെ പരിഹാരം കാണാന്‍ നീക്കം

മുനമ്പം വഖഫ് ഭൂമി: പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു; ആരെയും കുടിയിറക്കാതെ പരിഹാരം കാണാന്‍ നീക്കം

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെയാണ് കമ്മിഷനായി നിയമിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും. ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിന് ശേഷം മന്ത്രി പി.

രാജീവ് പറഞ്ഞു. താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവര്‍ അത് അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.

മുനമ്പത്ത് നടന്ന ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിച്ചു. ഫാറൂഖ് കോളജിന് ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികള്‍ക്ക് കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്. അതിനിടെ വഖഫ് ബോര്‍ഡ് പുതിയ നോട്ടിസ് നല്‍കില്ലെന്നും നല്‍കിയ നോട്ടിസുകളില്‍ തുടര്‍നടപടി ഉണ്ടാകില്ലെന്നും സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

അതേസമയം മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ലത്തീന്‍ സഭാ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.