മെൽബൺ: മെൽബണിലെ സിനഗോഗിലുണ്ടായ സംശയാസ്പദമായ തീപിടിത്തത്തെ അപലപിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനിസ്. യഹൂദ വിദ്വേഷത്തിന് ഓസ്ട്രേലിയയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരാധനാലയത്തിലെ അക്രമവും ഭീഷണിയും നാശത്തിനാണ്. ഈ ആക്രമണം ജീവൻ അപകടത്തിലാക്കാനും സമൂഹത്തിൽ ഭയം സൃഷ്ടിക്കാനും വേണ്ടിയുള്ളതാണ്. അന്വേഷണത്തിൽ തീവ്രവാദ വിരുദ്ധ പോലീസ് ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അക്രമ പ്രവൃത്തിയെ അപലപിച്ച് വിക്ടോറിയൻ പ്രിമീയർ ജസീന്ത അലനും രംഗത്തെത്തി. ഒരു സിനഗോഗിന് നേരെയുള്ള ആക്രമണം യഹൂദ വിരുദ്ധ പ്രവർത്തനമല്ലാതെ മറ്റെന്താണ്? സംഭവം ആഭ്യന്തര ഭീകരതയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോലീസ് ഒന്നും തള്ളിക്കളയുന്നില്ലെന്ന് ജസീന്ത അലൻ പറഞ്ഞു.
മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർക്കുള്ള അന്വേഷണം തുടരുകയാണ്. യഹൂദ വിദ്വേഷത്തിന് തടയിടാൻ ഓസ്ട്രേലിയക്ക് ദീർഘകാല പദ്ധതികൾ ആവശ്യമാണെന്ന് ഓസ്ട്രേലിയയിലെ ഇസ്രയേൽ അംബാസിഡർ അമീർ മയമാൻ പറഞ്ഞു.
അതേസമയം സിനഗോഗിന് തീയിട്ടതാണെന്ന് വിക്ടോറിയ പോലിസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് പോലിസ് വാർത്ത സമ്മേളനത്തിലൂടെ പറഞ്ഞു. അറുപതോളം അഗ്നിശമനാ സേനാംഗങ്ങളും 17 ട്രക്കുകളും ചേർന്നാണ് തീയണച്ചത്. സിനഗോഗിൽ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുത്ത ഒരാൾ മുഖം മൂടി ധരിച്ച രണ്ട് പേരെ കണ്ടതായി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സംഭവസ്ഥലം സന്ദർശിച്ചു. സിനഗോഗിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 100,000 ഡോളർ വാഗ്ദാനം ചെയ്തതായി അറിയിച്ചു.