വത്തിക്കാൻ സിറ്റി : ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളെന്ന ഖ്യാതി സ്വന്തമാക്കി ഉക്രെയ്നിലെ കർദിനാൾ മൈക്കോള ബൈചോക്ക്. മാർ ജോർജ് കൂവക്കാട് അടക്കമുള്ള സംഘത്തോടൊപ്പം ഫ്രാൻസിസ് പാപ്പ ഡിസംബർ ഏഴിന് സ്ഥാനാരോഹണം ചെയ്ത നവകർദിനാൾ സംഘത്തിൽപെട്ടയാളാണ് കർദിനാൾ മൈക്കോള ബൈചോക്ക്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഓഷ്യാന എന്നിവിടങ്ങളിലെ ഉക്രേനിയൻ കത്തോലിക്കർക്കായി നിയോഗിക്കപ്പെട്ട കർദിനാൾ മൈക്കോളയുടെ പ്രായം 44 വയസ് മാത്രമാണ്. അന്തരിച്ച കർദിനാൾ ജോർജ്ജ് പെല്ലിന് ശേഷം ഓസ്‌ട്രേലിയയിൽ നിന്നുള്ള കർദിനാളാണ് മൈക്കോള ബൈചോക്ക്. നാല് വർഷം മുമ്പാണ് കർദിനാൾ മെൽബണിൽ എത്തുന്നത്. അടുത്ത വർഷം ഓസ്‌ട്രേലിയൻ പൗരത്വത്തിന് അർഹത നേടും.
യുദ്ധത്തിൽ തകർന്ന തന്റെ ജന്മദേശമായ ഉക്രെയ്നെ മറന്നിട്ടില്ലെന്ന് പറഞ്ഞ കർദിനാൾ ‘ഉക്രെയ്ൻ എന്റെ ഹൃദയത്തിലാണ്’ എന്ന് വെളിപ്പെടുത്തി. 1980 ഫെബ്രുവരി 13 ന് ഉക്രേയ്നിലെ ടെർനോപില്ലിൽ കർദിനാൾ മൈക്കോള ബൈചോക്ക് ജനിച്ചു. 2005 ൽ വൈദികനായി. 2020 ൽ മെൽബണിലെ ഉക്രേനിയൻ കാത്തലിക് എപ്പാർക്കി ഓഫ് സെയിന്റസ് പീറ്റർ ആൻഡ് പോൾ ബിഷപ്പായി അദേഹം നിയമിതനായി. വി. അൽഫോൻസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷക സഭാംഗമാണ്.