അബുജ: ലോകമെങ്ങും ക്രിസ്മസ് ആഘോഷിച്ചവേളയിൽ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ബെന്യൂ സംസ്ഥാനത്തെ ക്വാണ്ടെ കൗണ്ടിയിൽ ക്രിസ്മസ് ദിനത്തിൽ നടന്ന ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു.
താരാബ സംസ്ഥാനത്തിന്റെയും കാമറൂണിന്റെയും അതിർത്തിക്കടുത്തുള്ള കത്തോലിക്കാ സമൂഹത്തിൽ തിരുപ്പിറവി ദിനത്തിലെ ദൈവാലയശുശ്രൂഷകൾക്കിടെയാണ് ആക്രമണം നടന്നത്. അജ്ഞാതരായ ഇസ്ലാമിക തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തുകയായിരുന്നു. 11 പേർ കൊല്ലപ്പെട്ടതിന് പുറമെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി ആളുകൾ തങ്ങളുടെ വീടുകൾ ഒഴിയാൻ നിർബന്ധിതരാകുകയും ചെയ്തു. ആക്രമണത്തിൽ അനേകം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
അതേസമയം നൈജീരിയയിൽ മറ്റൊരു കത്തോലിക്കാ വൈദികൻ കൂടി വെടിയേറ്റു കൊല്ലപ്പെട്ടു. നെവി കത്തോലിക്കാ രൂപതാ വൈദികനായ ഫാ. തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ഒനിത്‌ഷ - ഒവേരി എക്‌സ്‌പ്രസ്‌വേയിൽ ലിയാലയിൽ വച്ച് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് വൈദികൻ കൊല്ലപ്പെട്ടത്.