ലോസാഞ്ചലസ്: ലോസാഞ്ചലസിൽ ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീയിൽ അഞ്ച് പേർ മരിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ ഒട്ടേറെ പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങളും നിരവധി കാറുകളും കത്തി നിശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2.2 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങൾ പാർക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ രൂക്ഷമായത്.
വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീട് കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടൻ ജെയിംസ് വുഡ്സ് ‘എക്സി’ൽ കുറിച്ചു. പാലിസേഡ്‌സിലെ തീപിടുത്തത്തിൽ ഹോളിവുഡ് ഇതിഹാസം വിൽ റോജേഴ്‌സിന്റെ ചരിത്രപ്രസിദ്ധമായ റാഞ്ച് ഹൗസ് കത്തി നശിച്ചു.
സാന്റാ മോനിക്ക, മലീബു പട്ടണങ്ങൾക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സിൽ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടർന്നു. പസഡേനയ്ക്ക് സമീപവും സാൻ ഫെർണാണ്ടോ വാലിയിലെ സിൽമറിലുമുൾപ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്.
പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബുവിലെ ഒരു ഐക്കോണിക് സീഫുഡ് ഷാക്കും മത്സ്യ മാർക്കറ്റും കത്തിനശിച്ചു. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്ക മരങ്ങളുമാണ് തീപടരാൻ കാരണം. വരണ്ട കാറ്റിന് സാധ്യതയുള്ളതിനാൽ സ്ഥിതി രൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമൂല്യമായ കലാസൃഷ്ടികൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപം മരങ്ങൾ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികൾ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതർ പറഞ്ഞു.
കാട്ടുതീയിൽ നിന്നുള്ള പുക ഹൃദയാഘാതത്തിനും ആസ്ത്മ വഷളാകുന്നതിനും കാരണമാകും. തണുപ്പ് കാലത്തെ പനി സീസൺ കാരണം ആശുപത്രികൾ ഇതിനകം നിറഞ്ഞിരിക്കുകയാണ്. കാട്ടുതീയുടെ പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന രോഗികൾ എമർജൻസി റൂമുകളിൽ നിറയുന്നു എന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ ഡോ. പുനീത് ഗുപ്ത പറഞ്ഞു.