ഡി സോണ്‍ കലോത്സവത്തിനിടെ എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ കൂട്ടയടി; ലാത്തി വീശി പൊലീസ്

ഡി സോണ്‍ കലോത്സവത്തിനിടെ എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ കൂട്ടയടി; ലാത്തി വീശി പൊലീസ്

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മത്സരങ്ങള്‍ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. മത്സരാര്‍ഥികളും സംഘാടകരും തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് എസ്എഫ്‌ഐ - യുഡിഎസ്എഫ് സംഘര്‍ഷത്തിലേക്ക് മാറിത്.

കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ കടുത്തതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വീശി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് സമാപിക്കേണ്ടിയിരുന്ന കലോത്സവം നിര്‍ത്തിവച്ചു.

ജനുവരി 24 നാണ് കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യമായാണ് മാള ഡി സോണ്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. 63 കലാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം മത്സരാര്‍ഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.