ടെൽ അവീവ്: ഗാസയിൽ തടവിലാക്കിയ മൂന്ന് ഇസ്രയേലി തടവുകാരെ ഹമാസ് മോചിപ്പിച്ചു. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിലെ അഞ്ചാമത്തെ ബന്ദിമോചനമാണിത്. എലി ഷരാബി, ഓർ ലെവി, ഒഹാദ് ബെൻ ആമി എന്നീ മൂന്ന് ബന്ദികളെയാണ് റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കെെമാറിയത്. മധ്യഗാസയിലെ ദെയ്ർ അൽ-ബലാഹ് വഴിയായിരുന്നു കെെമാറ്റം.
2023 ഒക്ടോബർ ഏഴിന് കിബ്ബുട്സ് ബീരിയിൽ നിന്ന് ബന്ദികളാക്കപ്പെട്ടവരാണ് ഒഹാദ് ബെൻ ആമിയും എലി ഷറാബിയും. നോവ സംഗീത പരിപാടിയില്‍ നിന്നാണ് ഓർ ലെവി ഹമാസിന്‍റെ പിടിയിലാകുന്നത്. അന്നത്തെ ആക്രമണത്തില്‍ ലെവിയുടെ പങ്കാളി ഈനവ് കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൂന്ന് വയസുകാരനായ മകന്‍ ദീർഘകാലമായി ലെവിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണുണ്ടായിരുന്നത്.
18 ജീവപര്യന്തം തടവുകാരുള്‍പ്പടെ 183 പാലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. 33 ബന്ദികളെ കെെമാറുന്ന ആദ്യഘട്ടത്തില്‍ ഇതുവരെ അഞ്ച് തായ് പൗരന്മാരടക്കം 21 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്. 2,000 പാലസ്തീൻ തടവുകാരില്‍ 766 പാലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
ജനുവരി 15നാണ് ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൻ്റെ ഭാഗമായുള്ള കരാർ പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് ജനുവരി 19ന് കരാർ പ്രാബല്യത്തിൽ വരികയും ആദ്യഘട്ടത്തിലെ ആദ്യത്തെ ബന്ദി കൈമാറ്റവും അന്ന് നടന്നു. 24 കാരിയായ റോമി ഗോണൻ, 28 കാരിയായ എമിലി ഡമാരി, 31 വയസുള്ള ഡോറോൺ ഖെയർ എന്നിവരാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെട്ടത്. ഇസ്രയേൽ ബന്ദികള്‍ക്ക് പകരമായി 90 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.