മാർപാപ്പയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ ; ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയിൽ

മാർപാപ്പയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ ; ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയിൽ

വത്തിക്കാന്‍ സിറ്റി : ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാന്‍. ഇന്നലെ മാർപാപ്പയെ പതിവ് സിടി സ്കാൻ പരിശോധനയ്ക്ക് വിധേയനാക്കി. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം എന്നിവ സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗശാന്തിക്കായി കുറച്ചധികം കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

88കാരനായ പാപ്പ രോഗശയ്യയിലായിരുന്നിട്ടും ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് ആർച്ച് ബിഷപ് എഡ്ഗർ പെന പരായുമായി ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്തു.

പുതുതായി രണ്ട് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ചു. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കർദിനാൾമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. മാർപാപ്പയുടെ അനുമതി വേണ്ട ചില നിയമനങ്ങളിലും തീരുമാനമെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതാദ്യമാണ് മാർപാപ്പ കർദിനാൾ പരോളിനുമായി ചർച്ച നടത്തുന്നത്.

ശ്വാസതടസത്തെ തുടര്‍ന്ന് ഫെബ്രുവരി 14 നാണ് മാർപാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.