നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്.

ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നായിരുന്നു മഞ്ജുഷയുടെ ആദ്യ പ്രതികരണം. ഹർജി തള്ളിയത് വലിയ വിഷമമായി. തുടർ നിയമനടപടി ആലോചിച്ചു തീരുമാനിക്കുമെന്നും മഞ്ജുഷ അറിയിച്ചു. നല്ലവണ്ണം വാദമുഖങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും ആദ്യ അഭിഭാഷകനെ മാറ്റി അഡ്വ. രാംകുമാറിനെ വെച്ചിരുന്നതായും മഞ്ജുഷ കൂട്ടിച്ചേർത്തു.

യൂട്യൂബ് ചാനൽ വഴി നവീൻ ബാബുവിന്റെ സഹോദരനെതിരെ അപവാദപ്രചരണ നടത്തുന്നതായി മൂത്ത മകൾ നിരഞ്ജന ആരോപിച്ചു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെയാണ് മോശപ്പെടുത്തുന്നതെന്നും അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതായും നിരഞ്ജന പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും നിരഞ്ജന ആവശ്യപ്പെട്ടു.

പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രധാന പ്രതികളെ എല്ലാം പൊലീസ് സംരക്ഷിക്കുന്നുവെന്നും അന്വേഷണം വഴിമുട്ടിയതായും മഞ്ജുഷ പറഞ്ഞു. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്നും മഞ്ജുഷ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.