വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി വത്തിക്കാൻ. പാപ്പയ്ക്ക് വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനാകുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു.
പാപ്പ തിങ്കൾ രാത്രി നന്നായി ഉറങ്ങി. ഇപ്പോൾ വെന്റിലേറ്റർ മാറ്റി. മൂക്കിലെ ട്യൂബ് വഴി ഓക്സിജൻ നൽകുന്നത് പുനരാരംഭിച്ചു. ഇന്നലെ പകൽ വിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. രക്ത പരിശോധനാ ഫലത്തിൽ പുതിയ അണുബാധയുടെ സൂചനയില്ല. സങ്കീർണമായ ആരോഗ്യ നിലയായതുകൊണ്ട് ഇനിയും ശ്വാസതടസമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് കഫക്കെട്ട് മൂലം രണ്ട് തവണ ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയതിന് പിന്നാലെയാണ് നില മെച്ചപ്പെട്ടത്.